മുകേഷിന്റെ ക്രൂരത, സരിതയുടെ വാക്കുകളിലൂടെ

Thamasoma News Desk

ദീപ നിശാന്തിന്റെ ഫേയ്‌സ് ബുക്കില്‍ നിന്നുമാണ് സരിതയുടെ അഭിമുഖം കിട്ടിയത്.

മുകേഷിന്റെ (Actor Mukesh) ആദ്യഭാര്യ സരിതയുമായി ഇന്ത്യാവിഷന്‍ നടത്തിയ ഇന്റര്‍വ്യു ആണിത്. ഇപ്പോഴത്തെ ആരോഗ്യമന്ത്രിയായ വീണാ ജോര്‍ജ്ജാണ് ഈ ഇന്റര്‍വ്യു ചെയ്തത്. സിനിമകളില്‍ നമ്മളെ പൊട്ടിച്ചിരിപ്പിച്ച, സല്‍സ്വഭാവിയായ, നായകനായ, നീതിയുടെയും സത്യത്തിന്റെയും കാവല്‍ക്കാരനായ മുകേഷ് ഒരു സ്ത്രീയോടു ചെയ്ത ക്രൂരത എത്രമാത്രമായിരുന്നു എന്ന് ഈ അഭിമുഖത്തിലുണ്ട്. സിനിമാ താരങ്ങളുടെ വിവാഹ മോചനങ്ങള്‍ വളരെ ലാഘവത്തോടെയും പരിഹാസത്തോടെയും ഇക്കിളിപ്പെടുത്തുന്ന രീതിയിലുമാണ് പലരും കാണുന്നത്. വസ്ത്രം മാറുന്നതു പോലെ പങ്കാളികളെ മാറുന്നു എന്ന കാഴ്ചപ്പാട്. അവര്‍ക്ക് എന്തുമാകാമല്ലോ എന്ന നിലപാട്. വെള്ളിത്തിരയില്‍ തങ്ങള്‍ കണ്ട് ആരാധിച്ച, അത്യധികം സ്‌നേഹിച്ച താരങ്ങളെ പ്രതിസ്ഥാനത്തു നിറുത്തുവാന്‍ ആരാധകരില്‍ ആരും ഒരുകാലത്തും തയ്യാറാവില്ല. അവരുടെ ക്രൂരതകളെക്കുറിച്ച് എത്ര മാത്രം പറഞ്ഞാലും എത്ര തെളിവുകള്‍ നിരത്തിയാലും വിശ്വസിക്കാനും ആരും തയ്യാറാവില്ല. ബലാത്സംഗം ചെയ്യപ്പെട്ടാലും സ്ത്രീകളെ കുറ്റപ്പെടുത്തുന്ന സമൂഹത്തിന് പുരുഷന്‍ എന്നെന്നും ആരാധനാ മൂര്‍ത്തികളാണ്. അവര്‍ക്കു മുന്നിലേക്ക് ഈ അഭിമുഖം സമര്‍പ്പിക്കുന്നു.

കുടുംബത്തിനു വേണ്ടി സ്ത്രീ സകലതും സഹിക്കണമെന്നാണ് പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ നിലപാട്. പങ്കാളിയുടേയും കുടുംബത്തിന്റെയും മാനം സംരക്ഷിക്കാനായി പലരും സഹിച്ചു ജീവിക്കുന്നു. അങ്ങനെ കൊടുംക്രിമിനലുകള്‍ തങ്ങളുടെ ക്രൂരതകള്‍ യഥേഷ്ടം തുടരുന്നു. അവര്‍ ശിക്ഷിക്കപ്പെടുന്നതു പോലുമില്ല. ശിക്ഷിക്കപ്പെടാതെ പോകുന്ന ഓരോ ക്രിമിനലുകളും സമൂഹത്തിലുണ്ടാക്കുന്ന ക്ഷതം വളരെ വലുതാണ്. ഇരകളുടെ എണ്ണം കൂടുന്നു.

മുകേഷിനെപ്പോലൊരാള്‍ ജനപ്രതിനിധി (Mukesh MLA) ആയിട്ടിരിക്കാന്‍ യോഗ്യനല്ല. മറ്റു പാര്‍ട്ടികളിലും പീഡകരുണ്ടല്ലോ അവരെ പുറത്താക്കിയില്ലല്ലോ എന്നത് ന്യായീകരണമല്ല. മുകേഷ് വിചാരണ ചെയ്യപ്പെടണം. അതിനു മുന്‍പ് തന്നെ മുകേഷ് സ്ഥാനത്യാഗം ചെയ്യുകയോ ഇദ്ദേഹത്തെ പുറത്താക്കുകയോ വേണം. അതിലൂടെ പാര്‍ട്ടിയും ശുദ്ധീകരിക്കപ്പെടട്ടെ. ഓരോ രാഷ്ട്രീയ പാര്‍ട്ടിയും കടപ്പെട്ടിരിക്കുന്നത് അന്നാട്ടിലെ ജനങ്ങളോടാണ്. അവരാണ് പറയുന്നത്, കുറ്റവാളികള്‍ക്ക് ശരിയായ ശിക്ഷ ലഭിക്കണമെന്ന്. അതനുസരിക്കാന്‍ ഓരോ പാര്‍ട്ടിക്കും ബാധ്യതയുണ്ട്, കടമയും ഉത്തരവാദിത്വവുമുണ്ട്.

സരിത അന്നു നല്‍കിയ അഭിമുഖത്തിന്റെ ചില പ്രധാന ഭാഗങ്ങള്‍:

‘ഞാനനുഭവിച്ച കാര്യങ്ങള്‍ എനിക്ക് പറയാന്‍ നാണക്കേടായിരുന്നു. എനിക്ക് സംഭവിക്കുന്നത് വിശ്വസിക്കാന്‍ പറ്റുന്നില്ലായിരുന്നു. ഞാന്‍ സിനിമയിലഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ ഇങ്ങനെയെല്ലാം കണ്ടിട്ടുണ്ട്. ജീവിതത്തില്‍ അതെല്ലാം സംഭവിക്കുമെന്ന് ഞാന്‍ കരുതിയില്ലായിരുന്നു. ഞാനനുഭവിക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിട്ട് മാധ്യമങ്ങളില്‍ നിന്ന് ചിലരൊക്കെ വിളിക്കുമ്പോള്‍ ഞാനവരോട് അതൊക്കെ നിഷേധിക്കുമായിരുന്നു. എനിക്ക് നാണക്കേടായിരുന്നു ആരോടെങ്കിലും ഇതൊക്കെ പറയാന്‍. എല്ലാം നന്നായി പോകുന്നു എന്ന് ബോധിപ്പിക്കാന്‍ ഓണത്തിനൊക്കെ ഞങ്ങള്‍ ആഹ്ലാദമഭിനയിച്ച് ഫോട്ടോസെടുക്കും. ഈ കുടുംബപ്രശ്‌നങ്ങള്‍ നടക്കുന്നതിനിടയിലും അദ്ദേഹത്തിന് പല ബന്ധങ്ങളുമുണ്ടായിരുന്നു. അതു തെറ്റാണെന്ന് സ്വയം മനസ്സിലാക്കി അദ്ദേഹം തിരിച്ചുവരുമെന്ന് ഞാന്‍ വെറുതെ പ്രതീക്ഷിച്ചു…’

‘എന്തുകൊണ്ടു പോലീസില്‍ പരാതിപ്പെട്ടില്ല?’ എന്ന ചോദ്യത്തിന് സരിത കൊടുക്കുന്ന മറുപടി ഇങ്ങനെ:

‘അത് ഞാന്‍ അദ്ദേഹത്തിന്റെ അച്ഛന് കൊടുത്ത പ്രോമിസായിരുന്നു. എന്റെ അച്ഛന്‍ മരിച്ചതിനുശേഷം ഞാന്‍ അദ്ദേഹത്തെയാണ് അച്ഛനായി കരുതിയിരുന്നത്. അദ്ദേഹം മരിക്കുന്നതു വരെ ഞാനാ വാഗ്ദാനം പാലിച്ചു. ഒരിക്കല്‍ അവരുടെ വീട്ടില്‍ അവരുടെ ജോലിക്കാരിയുടെ മുമ്പില്‍ വെച്ച് (മുകേഷ് ) എന്നെ ഒരുപാട് ഉപദ്രവിച്ചതിനു ശേഷം ഞാന്‍ ആ വീട്ടിലേക്കുള്ള പോക്കു നിര്‍ത്തിയിരുന്നു. പക്ഷേ ഒരിക്കല്‍ ടാക്‌സ് കാര്യങ്ങള്‍ക്കായി ഞാന്‍ തിരുവനന്തപുരത്തു വന്നപ്പോള്‍ അച്ഛന്‍ എന്നെ കൊണ്ടുപോകാനായി വന്നു. എയര്‍പോര്‍ട്ടില്‍ വെച്ച് അച്ഛനെന്നോടു പറഞ്ഞു ‘വീട്ടിലേക്കു പോകാ’മെന്ന്. ഞാന്‍ പറഞ്ഞു: ‘ഇല്ലച്ഛാ, പങ്കജില്‍ റൂമെടുത്തിട്ടുണ്ട്. ഞാന്‍ വരുന്നില്ല’എന്ന്. അദ്ദേഹം ഡ്രൈവറുടെ മുന്നില്‍ വെച്ച് ഒന്നും സംസാരിക്കാതെ എന്റെ കൂടെ മുറിയിലേക്കു വന്നു. എന്നിട്ട് അവിടെ വെച്ച് എന്റെ കൈകള്‍ കൂട്ടിപ്പിടിച്ചു കൊണ്ട്, ‘നീ കടന്നു പോകുന്നത് എന്തിലൂടെയൊക്കെയാണെന്ന് എനിക്കറിയാം. എന്റെ മോന്‍ ശരിയല്ലെന്നും എനിക്കറിയാം. പക്ഷേ ഇതു മീഡിയയിലൊന്നും വരരുത്. മോള് സഹിക്ക്’ എന്നൊക്കെ പറഞ്ഞു. ആ പ്രോമിസ് ഇന്നുവരെ ഞാന്‍ കാത്തു. ഇന്നാണ് ഞാനത് ബ്രേക്ക് ചെയ്യുന്നത്. എന്തുകൊണ്ടെന്നാല്‍ എന്റെ നിശ്ശബ്ദത തെറ്റിദ്ധരിക്കപ്പെട്ടു. ആര്‍ക്കുമറിയില്ലായിരുന്നു എന്താണ് സംഭവിച്ചതെന്ന്.

മക്കളുടെ കാര്യത്തില്‍ ഒരു ശ്രദ്ധയും അദ്ദേഹത്തിനില്ലായിരുന്നു. ഒരു കടമകളും അദ്ദേഹം ചെയ്തില്ല. അഞ്ചു വയസ്സുള്ള മകന് ജോണ്ടിസ് വന്ന് വിളിച്ചപ്പോള്‍ ‘നീ ഞാനെവിടെയാണെന്ന് ട്രാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണോ?’ എന്നാണ് അദ്ദേഹം ചോദിച്ചത്. ഒറ്റക്ക് ആ സന്ദര്‍ഭങ്ങളെ അതിജീവിക്കുക അത്ര എളുപ്പമല്ലായിരുന്നു. എനിക്ക് മറ്റാരുമില്ലായിരുന്നു. ഞാന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഒരിക്കല്‍ അദ്ദേഹമെന്റെ വയറ്റില്‍ ചവിട്ടിയപ്പോള്‍ ഞാന്‍ മുറ്റത്തേക്കു വീണു. അപ്പോള്‍ ഞാന്‍ കരഞ്ഞു. അത്തരം സന്ദര്‍ഭങ്ങളില്‍ ‘ഓ.. നീയൊരു നല്ല നടിയാണല്ലോ.. കരഞ്ഞോ… കരഞ്ഞോ ‘ എന്നദ്ദേഹം പറയുമായിരുന്നു. അദ്ദേഹം സ്ഥിരമായി എന്നെ ഉപദ്രവിക്കാനായി എന്തെങ്കിലും ചെയ്യുമായിരുന്നു.. ഒരിക്കല്‍ ഞാന്‍ നിറഗര്‍ഭിണിയായിരിക്കെ ഒമ്പതാം മാസത്തില്‍ ഞങ്ങളൊന്നിച്ച് പുറത്തൊരു ഡിന്നറിന് പോയി. ശേഷം കാറില്‍ കയറാനായി ഞാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം വണ്ടി മുന്നോട്ടും പിന്നോട്ടും എടുത്ത് എന്നെ കബളിപ്പിച്ചു കൊണ്ടേയിരുന്നു. ഞാന്‍ കാറിനു പിറകെ ഓടി താഴെ വീണു.. ഞാന്‍ അവിടിരുന്ന് കരഞ്ഞെങ്കിലും ആ കണ്ണീര്‍ അദ്ദേഹത്തെ കാട്ടാതിരിക്കാന്‍ ശ്രമിച്ചു.. കരയുന്നത് കണ്ടാല്‍ അദ്ദേഹമെന്നെ പരിഹസിക്കുമായിരുന്നു..

ഒരിക്കല്‍ ഒരു പാതിരാത്രിക്ക് മദ്യപിച്ച് കടന്നു വന്നപ്പോള്‍ ‘എന്താണ് വൈകിയത് ‘ എന്നൊരു ചോദ്യം ചോദിച്ചു. തീര്‍ത്തും സ്വാഭാവികമായി നമ്മളൊക്കെ ചോദിക്കാറുള്ളതുപോലെ ഞാന്‍ ചോദിച്ചതിന് അദ്ദേഹമെന്റെ മുടിയില്‍ ചുറ്റിപ്പിടിച്ച് നിലത്തിഴച്ചു.. മര്‍ദ്ദിച്ചു…. ‘

സരിത പറയുന്നത് മുഴുവനായും ഇവിടെ പകര്‍ത്തിയിട്ടില്ല. പിന്നെയും ഒരുപാടു കാര്യങ്ങള്‍ സരിത പറയുന്നുണ്ട്… തന്റെ അധികാരത്തിന്റെയും സ്വാധീനത്തിന്റെയും മദോന്മാദത്തില്‍ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്ന ഭര്‍ത്താവിനെപ്പറ്റി… കോടതിയില്‍ തന്നെ വേദനിപ്പിക്കുകയും കുട്ടികളെ വേര്‍പിരിക്കുകയും ചെയ്യണമെന്ന ഒറ്റ ലക്ഷ്യത്തോടെ കുട്ടികളിലൊരാളുടെ കസ്റ്റഡി ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്ത ഭര്‍ത്താവിനെപ്പറ്റി…. അയാളില്‍ അസൂയാലുവായ ഒരു വ്യക്തി കൂടി വളരുന്നതറിഞ്ഞ് തനിക്ക് ലഭിക്കുന്ന അവാര്‍ഡുകളെപ്പറ്റിയോ തേടി വന്ന മികവുറ്റ അവസരങ്ങളെപ്പറ്റിയോ പറയാതെ മറച്ചുവെച്ച് അയാളെ സന്തോഷിപ്പിക്കാനായി തനിക്കുള്ളതെല്ലാം കൊടുത്ത് പുത്തന്‍കാറുകളും ഫ്‌ളാറ്റും വാങ്ങി നല്‍കുന്ന വിഡ്ഢിയായ ഒരു പെണ്ണിനെക്കൂടി ഈ അഭിമുഖത്തില്‍ നമുക്കു കാണാം…

ആ അഭിമുഖം കാണുന്നവര്‍ക്ക് അതു മനസിലാകും. മുകേഷിലെ ക്രൂരനെ, പെണ്ണുപിടിയനെ മനസിലാക്കാന്‍ ഇത്രയും തന്നെ ധാരാളം. മൗനം വെടിഞ്ഞ് ഓരോ വ്യക്തിയും ശബ്ദിക്കാന്‍ ആരംഭിച്ചാല്‍ പലരുടേയും മുഖംമൂടി അഴിഞ്ഞു വീഴും. പീഡകര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണം. ലഭിച്ചേ തീരൂ. സഹിച്ചു ജീവിക്കുകയല്ല, തെറ്റുകള്‍ക്കെതിരെ പൊരുതി, പോരാടി ജീവിക്കുകയാണ് വേണ്ടത്. അല്ലാത്ത പക്ഷം ഇവിടം ഇത്തരം ക്രൂരമനുഷ്യരുടെ സങ്കേതമായി മാറും. പുറമേ പരിശുദ്ധരും അകമേ ചെകുത്താന്മാരുമായ ക്രൂര മനുഷ്യര്‍.

ജീവിതം പാര്‍ട്ടിക്കുവേണ്ടിയും ജനങ്ങള്‍ക്കു വേണ്ടിയും ഉഴിഞ്ഞു വച്ച അനേകം നേതാക്കള്‍ പുറത്തു നില്‍ക്കുമ്പോഴാണ് ഇത്തരം കൊടുംക്രിമിനലുകളെ ഓരോ രാഷ്ട്രീയ പാര്‍ട്ടിയും സംരക്ഷിക്കുന്നത്. മുകേഷിനെതിരെ പരാതി ഉയരുന്നത് ഇത് ആദ്യമായല്ല. വീട്ടിലുള്ളവരോടു കാരുണ്യം കാണിക്കാത്തവര്‍ എങ്ങനെയാണ് പൊതു ജനങ്ങളോടു കാണിക്കുന്നത്? ഇനിയും വൈകിച്ചു കൂടാ. ഇത്തരക്കാരെ താങ്ങി നിറുത്തുന്ന ഓരോ നിമിഷവും പാര്‍ട്ടി സംശയമുനയിലാണ്.

…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *