ഡോ. ഗണപതീ, ഈ സത്യം അങ്ങിപ്പോള്‍ പറയേണ്ടിയിരുന്നില്ല

Jess Varkey Thuruthel

കള്ള മസ്തിഷ്‌കമരണങ്ങളുടെ രേഖകള്‍ ഉണ്ടാക്കി അപകടത്തില്‍ പെട്ടവരുടെ അവയവങ്ങളെടുത്തു കച്ചവടം ചെയ്യുന്നവരെക്കുറിച്ച് ഡോക്ടര്‍ ഗണപതി നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടലോടെയാണ് കേരളം കേട്ടത്. മസ്തിഷ്‌കമരണമെന്ന ഒന്നില്ലെന്നും അവയവങ്ങള്‍ അറുത്തെടുത്തു കച്ചവടം ചെയ്യുന്ന ഹൈക്ലാസ് ബിസിനസിന്റെ പേരാണ് മസ്തിഷ്‌ക മരണമെന്നുമുള്ള വെളിപ്പെടുത്തലുകളും കേരളത്തിന് ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറമാണ്. അപ്പോഴാണ് ഡോ ഗണപതി മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യം കൂടി വെളിപ്പെടുത്തിയത്.

മുസ്ലീം ഡോക്ടര്‍മാരും മുസ്ലീം ബിസിനസുകാരുടെ ഉടമസ്ഥതയിലുമുള്ള ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ മസ്തിഷ്‌ക മരണം സംഭവിക്കുന്നത് എന്നതായിരുന്നു ആ വെളിപ്പെടുത്തല്‍. അദ്ദേഹം അത് വെറുതെ പറയുകയായിരുന്നില്ല. വ്യക്തമായ തെളിവുകളുടെയും ഡാറ്റകളുടെയും അടിസ്ഥാനത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

കേരളത്തില്‍ 2015-16 കാലഘട്ടത്തില്‍ 148 മസ്തിഷ്‌ക മരണങ്ങളാണ് സംഭവിച്ചത്. ഇവരില്‍ ആകെ ഉണ്ടായിരുന്നത് ഒരു മുസ്ലീം മാത്രമാണ്. കേരളത്തിലെ മുസ്ലീം ജനസംഖ്യ 24 ശതമാനമാണ്. വാഹനമോടിക്കാഞ്ഞിട്ടോ അപകടത്തില്‍പ്പെടാഞ്ഞിട്ടോ അല്ല ഈ കുറവ്. ആശുപത്രിയുടെ ഉടമയോ ഡോക്ടര്‍മാരോ മുസ്ലീം ആയതു കൊണ്ടു മാത്രമാണിത്. കിംസ്, ലേക്ഷോര്‍,  ആസ്റ്റര്‍, ആസ്റ്റര്‍ മിംസ് തുടങ്ങിയ ആശുപത്രികളിലാണ് ഏറ്റവുമധികം മസ്തിഷ്‌ക മരണങ്ങള്‍ സംഭവിക്കുന്നത്. ഈ ആശുപത്രികളുടെ ഉടമകളോ അധികാരികളോ മുസ്ലീങ്ങളാണ് എന്നും ഡോ ഗണപതി വെളിപ്പെടുത്തുന്നു.

കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍ ഗണപതി ഈ സത്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അവയവകച്ചവടത്തിന്റെ ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ അദ്ദേഹം പുറത്തു വിട്ടതോടെ പ്രതിരോധത്തിലായിരുന്നു ആളുകളെ കൊന്ന് അവയവങ്ങള്‍ വിറ്റ് വന്‍ ലാഭമുണ്ടാക്കിയവരുടെ സംഘം. ഇപ്പോഴവര്‍ക്ക് ചവിട്ടിനില്‍ക്കാന്‍ ഉറപ്പുള്ള ഒരിടം കിട്ടിയിരിക്കുന്നു. ഡോക്ടര്‍ ഗണപതിയെ അവര്‍ സംഘപരിവാറിന്റെ തൊഴുത്തില്‍ കെട്ടിക്കഴിഞ്ഞു.

ഏതൊരു കൊലപാതകവും ഒരന്വേഷണം പോലുമില്ലാതെ കെട്ടിപ്പൂട്ടാന്‍ സാധിക്കും, അതൊരു രാഷ്ട്രീയക്കൊലപാതകമാക്കി മാറ്റിയാല്‍ മാത്രം മതിയാകും. അതുപോലെ തന്നെ എത്രവലിയ കൊടുംപാതകവും വെളുപ്പിച്ചെടുക്കാന്‍ വര്‍ഗ്ഗീയതയുടെ മേലങ്കി അണിയിക്കുകയേ വേണ്ടൂ. ഓരോ ആശുപത്രികളിലും ഡോക്ടര്‍മാരോട് ആദരപൂര്‍വ്വം പെരുമാറണമെന്നും അതിനു തടസംവന്നാലുള്ള നിയമനടപടികളും ശിക്ഷയും എന്തായിരിക്കുമെന്നും എഴുതിവച്ചിട്ടുണ്ട്. എന്നാല്‍ അവിടെയൊന്നും ഡോക്ടര്‍മാരുടടെ പിഴവിനോ ശരിയായ ചികിത്സ നല്‍കാത്തതിനോ അവരുടെ ധാര്‍ഷ്ട്ര്യത്തിനോ തെറ്റുകള്‍ക്കോ എന്തു ശിക്ഷയാണ് ഉള്ളതെന്ന് എഴുതിവച്ചിട്ടില്ല. ഒരു രോഗിയോട് ഡോക്ടര്‍മാര്‍ എങ്ങനെ പെരുമാറണമെന്നും ഒരിടത്തും എഴുതിവച്ചിട്ടില്ല. ഡോക്ടര്‍മാര്‍ നടത്തുന്ന അതിനീചമായ കുറ്റകൃത്യങ്ങള്‍ ഒരുകാലത്തും ശിക്ഷിക്കപ്പെടാതെ പോകുകയാണ്. കാരണം അവരെ സംരക്ഷിക്കാന്‍ ശക്തമായ സംഘടനയുണ്ട്. ആര്‍ക്കെങ്കിലും ഒരാള്‍ക്കെതിരെ കേസ് വന്നാല്‍ ചികിത്സാരംഗമപ്പാടെ മരവിപ്പിക്കാനും അവര്‍ക്കു സാധിക്കും.

ഒരു ഡോക്ടര്‍തന്നെ തങ്ങള്‍ക്കെതിരെ നീങ്ങിയതില്‍ പതറി നിന്ന മെഡിക്കല്‍ രംഗത്തിന് ഇപ്പോള്‍ ഉണര്‍വ്വുണ്ടായിരിക്കുകയാണ്. ഇനി ഈ വിഷയം വര്‍ഗ്ഗീയമായി കാണാനും അവയവക്കച്ചവടമെന്ന ഏറ്റവും നീചമായ കുറ്റകൃത്യത്തില്‍ നിന്നും രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍ മെനയാനും ഇവര്‍ക്കാവും. ഡോക്ടര്‍ ഗണപതിയുടെ എല്ലാ സത്യസന്ധതയ്ക്കും ആത്മാര്‍ത്ഥതയ്ക്കും മുകളില്‍ സംഘിയെന്ന പേര്‍ ഇനി ചാര്‍ത്തപ്പെടും.



#organtransplantation #Drganapathy #Lekshorehospital #Marbaselioushospital #organbusiness

Leave a Reply

Your email address will not be published. Required fields are marked *