കൈയ്യടിക്കാം, പാഠപുസ്തകത്തിലെ ബിംബചിത്രീകരണങ്ങള്‍ക്കു വന്‍മാറ്റം!

Thamasoma News Desk

കുഞ്ഞുക്ലാസുകളിലെ പാഠപുസ്തകങ്ങളിലേക്കു കണ്ണോടിച്ചാല്‍ കാണാന്‍ കഴിയുന്ന ചില ബിംബങ്ങളുണ്ട്. അമ്മ അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുന്നു, അച്ഛന്‍ ഓഫീസില്‍ പോകാനൊരുങ്ങുന്നു, മകള്‍ മുറ്റമടിക്കുന്നു, മകന്‍ കളിക്കുന്നു. കുഞ്ഞുമനസുകളില്‍പ്പോലും അമ്മ അടുക്കളപ്പണി ചെയ്യേണ്ടവളാണെന്നും മകള്‍ അവരെ സഹായിക്കേണ്ടവളാണെന്നും മകന്‍ കളിക്കുകയോ പഠിക്കുകയോ ചെയ്യേണ്ടവരാണെന്നും അച്ഛന്‍ ജോലി ചെയ്യേണ്ടവരാണെന്നുമുള്ള ചിന്ത അരക്കിട്ടുറപ്പിക്കുകയാണ് ഈ ചിത്രങ്ങളിലൂടെ. എന്നാലിപ്പോള്‍, എന്‍ സി ഇ ആര്‍ ടി യുടേയും കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ യുണെസ്‌കോ പുറത്തിറക്കിയ പുസ്തകത്തില്‍ ഈ സ്റ്റീരിയോ ടൈപ്പുകളെ പാടെ തകര്‍ത്തെറിയുകയാണ്.

എനിക്ക് പാചകം ചെയ്യാനും അടുക്കളയില്‍ അമ്മയെ സഹായിക്കാനും ഇഷ്ടമാണെന്നും താനത് ആസ്വദിക്കുകയും ചെയ്യുന്നുവെന്നു പറയുന്ന മകന്‍. പാചകം ഒരു അടിസ്ഥാന ജീവിത നൈപുണ്യമാണെന്നും അത് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ഒരു ഹോബിയോ തൊഴിലോ ആയി സ്വീകരിക്കാവുന്നതാണെന്നും പുസ്തകം പറയുന്നു.

തനിക്ക് സഹോദരനോടൊപ്പം ക്രിക്കറ്റ് കളിക്കാന്‍ ഇഷ്ടമാണെന്നും എന്നാല്‍ മുത്തച്ഛന്‍ തന്നോടു പാവകളുമായി കളിക്കാന്‍ പറയുന്നുവെന്നും ഇതു തന്നെ അസ്വസ്ഥയാക്കുന്നുവെന്നും പറയുന്നു മകള്‍.

പുസ്തകം പറയുന്നു, ‘ആണ്‍കുട്ടികള്‍ക്കും പാചകം ചെയ്യാനും അടുക്കളയില്‍ അമ്മമാരെ സഹായിക്കാനും കഴിയും, പെണ്‍കുട്ടികള്‍ക്ക് ക്രിക്കറ്റ് കളിക്കാം, ട്രാന്‍സ്ജെന്‍ഡറുകള്‍ സമൂഹത്തില്‍ തുല്യ ബഹുമാനം അര്‍ഹിക്കുന്നു, അവരുടെ ലിംഗഭേദം കാരണം കളിയാക്കരുത്.’ ഇത്തരത്തിലുള്ളതും മറ്റു വിഷയങ്ങളും ഉള്‍പ്പെടുത്തി, ‘നമുക്ക് മുന്നോട്ട് പോകാം’ എന്ന സവിശേഷ കോമിക് പുസ്തകമാണ് യുണെസ്‌കോ പുറത്തിറക്കിയിരിക്കുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ നിരവധി വിലക്കുകളെക്കുറിച്ചും സ്റ്റീരിയോടൈപ്പുകളെ തകര്‍ക്കുന്നതിനെക്കുറിച്ചും അവബോധം പ്രചരിപ്പിക്കുന്നതിനാണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

ഗുണനിലവാരമുള്ള വിദ്യാഭ്യാസം, നല്ല ആരോഗ്യം, ക്ഷേമം, ലിംഗസമത്വം, മനുഷ്യാവകാശങ്ങള്‍ എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. യുഎന്‍ ഏജന്‍സികളുമായും മറ്റ് പങ്കാളികളുമായും സഹകരിച്ച് കൗമാരക്കാരുടെ ആരോഗ്യവും ക്ഷേമവും സംബന്ധിച്ച സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പാഠ്യപദ്ധതിയും റിസോഴ്സ് മെറ്റീരിയലുകളും വികസിപ്പിക്കുന്നതില്‍ എന്‍സിഇആര്‍ടി നേതൃത്വം നല്‍കി. കൗമാരക്കാരിലെ ആഹ്ലാദകരമായ പഠനമാണ് ഈ കോമിക് പുസ്തകം ലക്ഷ്യം വയ്ക്കുന്നത്.

ദേശീയ വികസനത്തിന് നല്ല ആരോഗ്യം അനിവാര്യമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. അതിനാല്‍, കൗമാരക്കാരുടെ ആരോഗ്യവും ക്ഷേമവുമാണ് രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പ്രഥമ പരിഗണന നല്‍കുന്നത്. വിദ്യാഭ്യാസവും ആരോഗ്യവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യ വിദ്യാഭ്യാസത്തിനും ആരോഗ്യ പ്രോത്സാഹന സംരംഭങ്ങള്‍ക്കും സ്‌കൂളുകള്‍ അനുയോജ്യമായ ക്രമീകരണമാണ്. അവ സ്‌കൂള്‍ പാഠ്യപദ്ധതിയിലും പെഡഗോഗിയിലും ഉള്‍പ്പെടുത്തുകയും പരിഹരിക്കുകയും ചെയ്യേണ്ടതുണ്ട്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ 32 പേജുള്ള ഈ പുസ്തകം ലഭ്യമാണ്. വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാവുന്ന സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങള്‍ ബോഡി ബില്‍ഡിംഗ് സപ്ലിമെന്റുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ വീഴരുതെന്നും കുട്ടികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കുന്നു.

നമ്മുടെ സൗന്ദര്യം കുടികൊള്ളുന്നത് നമ്മള്‍ എങ്ങനെ നമ്മളെ നോക്കിക്കാണുന്നു എന്നതിലും നമ്മുടെ മൂല്യങ്ങളിലുമാണ് എന്ന് ഈ പുസ്തകം പറയുന്നു. അതുതന്നെയാണ് ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്ന ധാര്‍മ്മികതയും.

വികലാംഗരായ കുട്ടികള്‍ക്കായി വീല്‍ചെയറില്‍ കയറാവുന്ന റാമ്പുകളും മറ്റ് സൗകര്യങ്ങളും ഉണ്ടായിരിക്കണം എന്നതും സ്‌കൂള്‍ മേധാവികള്‍ക്കും മാനേജ്മെന്റുകള്‍ക്കും ഒരു പ്രധാന പാഠവും കോമിക് ബുക്കിലുണ്ട്. ‘നമുക്ക് ചുറ്റുമുള്ള മറ്റുള്ളവരോട് സംവേദനക്ഷമത പുലര്‍ത്തേണ്ടത് പ്രധാനമാണ്. നമുക്ക് കളിക്കാം. വൈകല്യമുള്ള കുട്ടികളെ അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവരെ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വിധമാക്കണം.’

പുസ്തകത്തിലെ മറ്റൊരു കഥയില്‍, വിദ്യാര്‍ത്ഥികള്‍ക്ക് അക്രമം, ദുരുപയോഗം, സുരക്ഷിതമല്ലാത്ത സാഹചര്യങ്ങള്‍ എന്നിവയെക്കുറിച്ച് അടിസ്ഥാന ധാരണ ഉണ്ടായിരിക്കുകയും പ്രതികരിക്കാനും സഹായം തേടാനും ഫലപ്രദമായ മാര്‍ഗങ്ങള്‍ വികസിപ്പിക്കാനുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ട്രാന്‍സ്ജെന്‍ഡറുകളേയും മറ്റ് മൂന്നാം ലിംഗക്കാരേയും ബഹുമാനിക്കുന്നതിനെക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കുന്ന നിര്‍ദ്ദേശങ്ങളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു കൂട്ടം ട്രാന്‍സ്ജെന്‍ഡേഴ്സ് റോഡില്‍ ഭിക്ഷ യാചിക്കുന്നത് കണ്ട് ഒരു പെണ്‍കുട്ടി ചോദിക്കുന്നു: ‘അവര്‍ എന്തിനാണ് യാചിക്കുന്നത്?’ അവളുടെ അമ്മ മറുപടി പറയുന്നു: ‘നമ്മുടെ സമൂഹം അവര്‍ക്ക് തുല്യ പദവിയോ അവസരങ്ങളോ നല്‍കുന്നില്ല.’ ഒരു കൂട്ടം ആണ്‍കുട്ടികള്‍ ട്രാന്‍സ്ജെന്‍ഡര്‍മാരെ കളിയാക്കുന്നത് കണ്ട പെണ്‍കുട്ടി പറയുന്നു: ‘ലിംഗഭേദം കാരണം ഒരാളെ കളിയാക്കുന്നത് തമാശയല്ല. മറ്റുള്ളവരെപ്പോലെ അവരും ബഹുമാനത്തിന് അര്‍ഹരാണ്.’

ലിംഗ വിവേചനം തിരിച്ചറിയുകയും അതിനെതിരെ ശബ്ദമുയര്‍ത്തുകയും സ്റ്റീരിയോടൈപ്പുകളും അപകീര്‍ത്തികളും ഇല്ലാതാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഓരോ വ്യക്തിയെയും സമാധാനപരമായി അവരവരുടെ സ്വത്വത്തോടെ ജീവിക്കാന്‍ അനുവദിക്കണം. ട്രാന്‍സ്ജെന്‍ഡര്‍ അവകാശങ്ങളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. മറ്റുള്ളവര്‍ സംസാരിക്കാനും ട്രാന്‍സ്ജെന്‍ഡറുകളെ പിന്തുണയ്ക്കാത്ത ആളുകളുടെ മനസ്സ് മാറ്റാന്‍ സഹായിക്കാനും.

പ്രത്യുല്‍പാദന ആരോഗ്യം, ആര്‍ത്തവ ശുചിത്വം, വൃത്തികെട്ട സാനിറ്ററി നാപ്കിനുകളുടെ ഉപയോഗം നിര്‍ത്തല്‍, എച്ച്‌ഐവി ബോധവല്‍ക്കരണം തുടങ്ങിയ ആരോഗ്യ സംബന്ധിയായ മറ്റു പല വിഷയങ്ങളും കോമിക് പുസ്തകത്തില്‍ പ്രതിബാധിക്കുന്നു.

കുഞ്ഞുമനസുകളിലേക്ക് വിവേചനങ്ങള്‍ അടിച്ചേല്‍പ്പിച്ച ശേഷം മുതിര്‍ന്നവരുടെ ചിന്താഗതിയില്‍ മാറ്റമുണ്ടാവണമെന്നു പറയുന്നതു ശരിയല്ല. മാറ്റം കുഞ്ഞുന്നാളില്‍ തന്നെ ആരംഭിക്കണം. കുഞ്ഞുപ്രായത്തില്‍ തന്നെ പരസ്പരം ബഹുമാനിക്കാനും സഹായിക്കാനും കൂടെ നില്‍ക്കാനും കുട്ടികള്‍ പഠിക്കണം. ഏതെങ്കിലും തരത്തില്‍ വൈകല്യമുള്ളവരെ കളിയാക്കാതിരിക്കാനുള്ള കര്‍ശന പാഠങ്ങള്‍ അവര്‍ പഠിക്കേണ്ടതും ബാല്യത്തില്‍ തന്നെ. ഈ മാറ്റത്തിനു കൈയ്യടിക്കാം.


…………………………………………………………………………………..

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.


ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772


ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.


–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–


……………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *