തുല്യത ആരും നല്‍കുന്നതല്ല, സ്വയം നേടിയെടുക്കേണ്ടതാണ്

Thamasoma News Desk

നിരവധി ബോധവത്കരണങ്ങളുടേയും എഴുത്തുകളുടേയും ശക്തിപ്പെടുത്തലുകളുടേയും ഫലമായി, സ്വന്തമായി ജോലി നേടിയതിനു ശേഷം മാത്രമേ വിവാഹം കഴിക്കൂ എന്ന തീരുമാനത്തില്‍ ബഹുഭൂരിപക്ഷം പെണ്‍കുട്ടികളും എത്തിച്ചേര്‍ന്നിട്ടുണ്ട് (Gender equality). എങ്കിലും പുറത്തു പോയി ജോലി ചെയ്യാനും പണം സമ്പാദിക്കാനും അങ്ങനെ സമ്പാദിക്കുന്ന പണം സ്വന്തം തീരുമാനപ്രകാരം വിനിയോഗം ചെയ്യാനും ഇന്നും അറിയില്ലാത്ത പെണ്‍കുട്ടികള്‍/സ്ത്രീകളാണ് ഏറെയും. വിവാഹ ജീവിതം തകര്‍ന്നു തരിപ്പണമായിട്ടും ഈ കഴിവില്ലായ്മയ്ക്ക് അവര്‍ നല്‍കേണ്ടി വരുന്ന വില സ്വന്തം ജീവനോളമാണ്.

തുല്യതയും സ്വാതന്ത്ര്യവുമൊന്നും ആരും തരേണ്ടതല്ല, ആരില്‍ നിന്നും പിടിച്ചുവാങ്ങേണ്ടതുമല്ല. സ്വയം ആര്‍ജ്ജിച്ചെടുക്കേണ്ടതാണ്. സ്വന്തമായി കാര്യങ്ങള്‍ തീരുമാനിക്കാനും സ്വയം സമ്പാദിക്കുന്നത് കാര്യക്ഷമമായി ചെലവഴിക്കാനും കഴിയുന്ന എത്ര പെണ്‍കുട്ടികളുണ്ട് ഇന്ന്? ജോലി നേടിയതു കൊണ്ടോ സ്വന്തമായി സമ്പാദിച്ചതുകൊണ്ടോ ആയില്ല. അവരവരുടെ നേരെ വരുന്ന അന്യായങ്ങളെ ചെറുക്കുവാനുള്ള ശേഷി കൂടി പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകണം. കുടുംബമെന്നത് കൂട്ടായ ഉത്തരവാദിത്വമാണ് എന്നത് അറിയില്ലാത്ത, സ്ത്രീകളെ ഇന്നും അടിമകളായി മാത്രം കാണുന്ന പുരുഷന്മാരോടും സ്ത്രീകളോടും ആത്മാര്‍ത്ഥത കാണിക്കാതിരിക്കുക എന്നതാണ് സാമ്പത്തിക സ്വാതന്ത്ര്യം നേടിയ സ്ത്രീകള്‍ ചെയ്യേണ്ടത്. പന്തീരാങ്കാവ് സ്ത്രീ പീഢനക്കേസില്‍, ഉന്നത വിദ്യാഭ്യാസവും ജോലിയുമുണ്ടായിട്ടും ആ പെണ്‍കുട്ടി ഭര്‍ത്താവിന്റെ അതിക്രമങ്ങള്‍ സഹിക്കുകയാണ് ചെയ്തത്. സ്ത്രീകളുടെ ഉള്ളിലെ ഈ ഭയമാണ് പലരും ചൂഷണം ചെയ്യുന്നതും.

സ്ത്രീധനമായി 150 പവനും കാറും നല്‍കിയ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ആ പണമുപയോഗിച്ച് ആ പെണ്‍കുട്ടിക്ക് ഒരു വീടു നല്‍കാമെന്ന കാര്യം ചിന്തിച്ചതേയില്ല. ഫേയ്‌സ്ബുക്കില്‍ Jisna Zarah Salah കുറിച്ചിട്ട വരികള്‍ കൂടി ചേര്‍ത്തു വയ്ക്കുന്നു.

എന്റെ കൂട്ടുകാരിയെ അവളുടെ കെട്ട്യോന്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. എന്തിനാണെന്ന് അറിയാമോ? അവള്‍ ജോലി ചെയ്തുണ്ടാക്കിയ പൈസ കൊണ്ട് അവള്‍ അവളുടെ സ്വന്തം പേരില്‍ ഒരു വീട് മേടിച്ചെന്ന്! അങ്ങേരോട് ആലോചിക്കാതെ പണം ഇന്‍വെസ്റ്റ് ചെയ്തുവത്രേ!! അങ്ങേരുടെ പേരില്‍ മേടിക്കണമായിരുന്നു, ഇല്ലെങ്കില്‍ രണ്ടു പേരുടെയും പേരില്‍, അതാണ് പുള്ളിയുടെ ഡിമാന്‍ഡ്. പുള്ളി ഒരു കാറും വീടും മേടിച്ചിട്ടുണ്ട്, അതില്‍ പക്ഷെ അവളില്ല!

പണ്ടേ കുറച്ചു പ്രശ്‌നക്കാരനായ അങ്ങേരുടെ കൂടെ വളരെ insecure ആയി ജീവിച്ചിരുന്ന അവള്‍ അവള്‍ക്ക് വേണ്ടി ആദ്യമായി ബുദ്ധിപൂര്‍വം ചെയ്ത ഏക കാര്യമാണിത്. അതിന്, രാത്രി ഏതാണ്ട് 9 മണിക്ക് അവളെ പിടിച്ചൊരു തള്ള് പുറത്തേക്ക്! ഒരു കുട്ടി ഉള്ളത് കൊണ്ട് അവള്‍ കരഞ്ഞു കൊണ്ട് ആ രാത്രി പുറത്തു നില്‍ക്കുമെന്നും, കെഞ്ചുമെന്നും അദ്ദേഹം കണക്കുകൂട്ടി. പുള്ളിക്കാരി ഒരു ഓട്ടോ പിടിച്ച് മേടിച്ചിട്ട വീട്ടിലേക്ക് പോയി. ദൈവം സഹായിച്ച് കറന്റ് കണക്ഷനും കിടക്കാന്‍ ഒരു കട്ടിലും അവിടെ ഉള്ളത് കൊണ്ട് ബുദ്ധിമുട്ടില്ലാതെ സുഖമായി ഉറങ്ങി. കൊച്ചിനെ രാത്രി മുഴുവന്‍ നോക്കി വലഞ്ഞ നമ്മുടെ ‘ഫര്‍ത്താവ്’ രാവിലെ ഭാര്യയെ അന്വേഷിച്ച് ഇറങ്ങിയിട്ടുണ്ട്! അവള്‍ ഒരു വക്കീലിനെയും.

എത്ര പെണ്‍കുട്ടികള്‍ വിവാഹത്തിന് മുന്‍പ് സ്വന്തം പേരില്‍ ഒരു വീട്, അല്ലെങ്കില്‍ മൂന്ന് സെന്റ് സ്ഥലം മേടിച്ചിടണം എന്നാഗ്രഹിക്കുന്നുണ്ട്? എത്ര പെണ്‍കുട്ടികള്‍ അച്ഛനോടും അമ്മയോടും പറയാറുണ്ട് ‘നിങ്ങളെനിക്ക് വേണ്ടി സ്വര്‍ണ്ണം മേടിച്ചുവയ്‌ക്കേണ്ട, പകരം എന്റെ സ്വന്തം പേരില്‍ ഒരു വീട് വാങ്ങാന്‍ ആ പണം മാറ്റി വയ്ക്കൂ ‘എന്ന്?

ഒരു സ്ഥലം കണ്ടിഷ്ടപ്പെട്ടാല്‍, വീട്ടിലുള്ള ആണുങ്ങളോട് ചോദിക്കാതെ ആ വസ്തുവില്‍ അവളുടെ സ്വന്തം പണം ഇന്‍വെസ്റ്റ് ചെയ്യാന്‍ എത്ര പെണ്‍കുട്ടികള്‍ മുന്നോട്ട് വരുന്നുണ്ട്?

ഷെയര്‍ മാര്‍ക്കറ്റ് എന്താണെന്ന് പഠിക്കാനും, ഏത് ഷെയര്‍ എപ്പോള്‍ മേടിക്കണം എന്ന് പഠിക്കാനും എത്ര പെണ്‍കുട്ടികള്‍ മെനക്കെടുന്നുണ്ട്? ജോലി കിട്ടിയിട്ട് മതി കല്യാണം എന്നത് ഏറെക്കുറെ എല്ലാ പെണ്‍കുട്ടികളും ഉറച്ചു പറയാന്‍ പഠിച്ചു. പല തവണ പലരും എഴുതിയും, പറഞ്ഞും അവര്‍ക്കുള്ളിലേക്ക് ആ ചിന്ത എത്തിച്ചിട്ടുണ്ട്. എന്നാല്‍ സ്വന്തം പണം എങ്ങനെ വിനിയോഗിക്കണം, എവിടെ എങ്ങനെ ഇന്‍വെസ്റ്റ് ചെയ്യണം, എന്നൊന്നും സ്വന്തമായി തീരുമാനിക്കാന്‍ ഇപ്പോഴും ഭൂരിഭാഗത്തിന് കഴിഞ്ഞിട്ടില്ല.

SIP, mutual fund, ഷെയര്‍സ് തുടങ്ങിയവ എന്താണെന്നോ എന്തിന്, ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ഒരു RD തുടങ്ങിയിടാന്‍ പോലും അറിയില്ലാത്ത പെണ്‍കുട്ടികളാണ് വിവാഹിതരാകുന്നത്. കെട്ട്യോന്‍ ഇതിനെപ്പറ്റി നല്ല ഗ്രാഹ്യമുള്ളവന്‍ ആകുമ്പോള്‍, അയാള്‍ അവളെ കുരങ്ങു കളിപ്പിക്കുന്നതില്‍ അത്ഭുതമില്ലല്ലോ? ജോലി നേടുക മാത്രമല്ല, ഇന്‍വെസ്റ്റ്‌മെന്റ് എങ്ങനെ എവിടെയൊക്കെ ആവാമെന്നും, ഓരോന്നിലെയും returns, പലിശനിരക്ക് എത്രയെന്നുമൊക്കെ അറിഞ്ഞിരിക്കണം.
ഇനി മറ്റൊരു ചിന്തയുണ്ട് പെണ്‍കുട്ടികള്‍ക്ക്. തങ്ങള്‍ക്ക് ചെറിയ വരുമാനമെ ഉള്ളുവെങ്കില്‍ ഭാവിയിലേക്ക് ഒരു നിക്ഷേപമൊന്നും നടപ്പില്ല എന്ന്. മനസിലാക്കണം, 100 രൂപ വെച്ചു പോലും നിക്ഷേപിക്കാവുന്ന പല പദ്ധതികളുമുണ്ട്.

തുല്യത ആരും നല്‍കുന്നതല്ല.. സ്വയം നേടുന്നതാണ്.. മുകളില്‍ പറഞ്ഞതൊക്കെ അതിലെക്കുള്ള ഉറച്ച ചവിട്ടുപടികളാണ്…

പ്രധാനമായും അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെ കേന്ദ്രീകരിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഒരു ഓണ്‍ലൈന്‍ പത്രമാണ് തമസോമ. ശബ്ദമില്ലാത്തവരുടെ ശബ്ദമാണിത്. അതിനാല്‍, നീതിക്കു വേണ്ടിയുള്ള ഏതു പോരാട്ടത്തിനൊപ്പവും തമസോമയുണ്ടാകും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ എന്തുമാകട്ടെ, അവയില്‍ സത്യമുണ്ടെങ്കില്‍, നീതിക്കായി നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആ പോരാട്ടങ്ങള്‍ക്കൊപ്പം തമസോമയുമുണ്ടാകും.

ഈ നമ്പറിലും ഇമെയില്‍ വിലാസത്തിലും ഞങ്ങളെ കോണ്‍ടാക്ട് ചെയ്യാം.

എഡിറ്റര്‍: 8921990170, editor@thamasoma.com

(ഓര്‍മ്മിക്കുക, നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ സത്യമല്ലെന്നു ബോധ്യപ്പെട്ടാല്‍, നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടാവില്ല, കാരണം നാളിതു വരെ ശരിയുടെ ഭാഗത്തു മാത്രമാണ് തമസോമ നിന്നിട്ടുള്ളത്, ഇനിയും അത് അങ്ങനെ തന്നെ ആയിരിക്കും.)

തമസോമയില്‍ പരസ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതേ നമ്പറില്‍ തന്നെ കോണ്‍ടാക്ട് ചെയ്യാവുന്നതാണ്. (സത്യസന്ധമല്ലാത്ത ഒരു ബിസിനസിനൊപ്പവും തമസോമ ഉണ്ടായിരിക്കില്ല, അതിനാല്‍ത്തന്നെ എല്ലാ പരസ്യങ്ങളും സ്വീകരിക്കാന്‍ തമസോമയ്ക്കു കഴിയുകയുമില്ല. പെയ്ഡ് ന്യൂസുകളും തമസോമ സ്വീകരിക്കില്ല)

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *