പള്ളിയിലെ മഹാത്ഭുതം! ഇതെന്തു പ്രഹസനമാണ് കത്തനാരേ!!

Jess Varkey Thuruthel

വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള മാടവന സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ (Miracle at Madavana Church) കുര്‍ബാനയ്ക്കിടെ മഹാത്ഭുതം സംഭവിച്ചുവത്രെ! മാടവന പള്ളിയില്‍ ഒരു പെണ്‍കുട്ടി ഓസ്തി സ്വീകരിച്ചപ്പോള്‍ മാംസമായി മാറിയത്രെ!! 9-ാം ക്ലാസില്‍ പഠിക്കുന്ന ആഗ്ന എന്ന പെണ്‍കുട്ടി ഓസ്തി സ്വീകരിച്ചപ്പോഴാണത്രെ ദൈവം മാംസമായി പ്രത്യക്ഷപ്പെട്ടത്! മൂന്നു ഞായറാഴ്ചകളില്‍ ഇതു സംഭവിച്ചു എന്നും പറയുന്നു. ഈ മാംസം പോത്തിന്റെതോ കോഴിയുടേയോ പന്നിയുടേയോ അതോ മനുഷ്യന്റെ ശരീരത്തില്‍ നിന്നും മുറിച്ചു വച്ചതാണോ എന്ന് ആദ്യം സമഗ്രമായ പരിശോധന നടത്തിയേ തീരൂ. മനുഷ്യശരീരത്തില്‍ നിന്നാണെങ്കില്‍ ആ മാംസത്തിന്റെ ഡി എന്‍ എ കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ഇതിനെക്കുറിച്ചു പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കുന്നത് ആര്‍ച്ച് ബിഷപ്പ് ആണ്. അവര്‍ തെരഞ്ഞെടുക്കുന്ന ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും ദൈവശാസ്ത്രജ്ഞരും അടങ്ങുന്ന സംഘമാണ് ഇക്കാര്യം അന്വേഷിക്കുന്നത്. ബലേ ഭേഷ്… കൈയ്യടിക്കടാ മക്കളേ!!

വിശ്വാസം അനിശ്ചിതത്വത്തിലാകുന്ന, വിശ്വാസികള്‍ ശാസ്ത്രചിന്തയിലേക്കു തിരിയുന്ന ആ നിമിഷം ദൈവം പ്രത്യക്ഷപ്പെടുകയായി. അപ്പോള്‍ യേശുവിന്റെ അമ്മ മറിയത്തിന്റെ ചിത്രങ്ങളില്‍ നിന്നു കണ്ണീരൊഴുകും, ഹൃദയത്തില്‍ നിന്നും ചോരയൊഴുകും, ഇപ്പോഴിതാ ഓസ്തി മാംസവുമായിത്തീര്‍ന്നിരിക്കുന്നു.

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശത്ത് ക്രിസ്ത്യാനിയുടേയും ഹിന്ദുവിന്റെയും മുസ്ലീമിന്റെയും ആരാധാനാലയങ്ങളും അവരെ കാക്കുന്ന ദൈവങ്ങളുമുണ്ടായിരുന്നു. ഓസ്തി മാംസമായി മാറുന്ന ദിവ്യാത്ഭുതമൊന്നും കാണിക്കേണ്ട, ഉരുള്‍പൊട്ടലിനെ തടയുകയും വേണ്ട, അതിലകപ്പെട്ട മനുഷ്യര്‍ക്കെല്ലാം ഒന്നോടി രക്ഷപ്പെടുവാനുള്ള സാവകാശം മാത്രം നല്‍കിയാല്‍ മതിയായിരുന്നു, പക്ഷേ അതു പോലും ലഭിച്ചില്ല. അവിടെ മരിച്ചത് നാനൂറിലേറെ മനുഷ്യരാണ്. ഇനിയും മണ്ണിനടിയില്‍ പൂണ്ടുകിടക്കുന്നവര്‍ ഏകദേശം 200 നടുത്തു വരും. മണ്ണിനടിയില്‍ പൂണ്ടുപോയവരെ അതിനടിയില്‍ നിന്നുമൊന്നു പുറത്തെത്തിക്കാന്‍ പോലും ശക്തി ഒരു ദൈവത്തിനുമില്ല. അതിന് മനുഷ്യരും അവര്‍ കണ്ടുപിടിച്ച ഉപകരണങ്ങളും തന്നെ വേണം.

ഉരുള്‍ തകര്‍ത്തെറിഞ്ഞ ഈ പ്രദേശത്ത് തകരാതെ നില്‍ക്കുന്നൊരു കെട്ടിടമുണ്ട്. അത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളാണ്. എന്തായാലും ഭാഗ്യം. ഏതെങ്കിലുമൊരു മതത്തിന്റെ ആരാധനാലയമായിരുന്നു അതെങ്കില്‍ നാടിന്റെ മുക്കിലും മൂലയില്‍ നിന്നുവരെ ആളുകള്‍ അവിടേക്ക് ഒഴുകിയെത്തിയേനെ. ദൈവത്തിന്റെ ശക്തിയെ വാഴ്ത്തിപ്പാടി ലോകാത്ഭുതങ്ങളില്‍ മഹാത്ഭുതമാക്കി അതിനെ മാറ്റിയേനെ. ആ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ക്രിസ്ത്യാനികളായ ചില സ്ത്രീകള്‍ തങ്ങളുടെ രക്ഷപ്പെടലിനെ ദൈവത്തിന്റെ രക്ഷാദൗത്യമാക്കി മാറ്റിക്കഴിഞ്ഞു. ക്രിസ്ത്യന്‍ ടി വി ചാനലുകളില്‍ അത്തരത്തിലുള്ള വചന പ്രഘോഷണങ്ങള്‍ നടത്തുകയാണവര്‍. മാതാവ് പറഞ്ഞാലെന്ന പോലെ തങ്ങളുടെ ഇടതുവശത്താണ് ആദ്യം ഉരുള്‍ പൊട്ടിയതെന്നും അതിനാല്‍ വലതുവശത്തേക്ക് ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞുവെന്നുമുള്ള പ്രഘോഷണങ്ങളാണ് നടക്കുന്നത്.

ആര്‍ത്തലച്ചെത്തിയ ഉരുളില്‍ സര്‍വ്വം നഷ്ടപ്പെട്ടു നില്‍ക്കുന്ന മനുഷ്യര്‍ക്ക് അങ്ങനെ സംഭവിച്ചത് ദൈവവിശ്വാസമില്ലാത്തതിനാല്‍ ആണെന്നും പറഞ്ഞു വയ്ക്കുന്നു ചിലര്‍. മനുഷ്യന്‍ ദുര്‍ബലമാകുന്ന നിമിഷങ്ങളില്‍ മനസിന്റെ ശക്തി വീണ്ടെടുക്കാന്‍ വിശ്വാസങ്ങള്‍ നല്ലതു തന്നെ. പക്ഷേ, മനുഷ്യനെ അന്ധവിശ്വാസത്തിലേക്കു തള്ളിവിട്ട് സഭയിലേക്ക് ആളെക്കൂട്ടുന്ന, സഭയ്ക്ക് പണമുണ്ടാക്കുന്ന വിശ്വാസകൃഷി നടത്തുന്ന ഈ കുതന്ത്രങ്ങള്‍ക്ക് അവസാനമുണ്ടാകണം. കത്തനാരായി ലോഹയിട്ടാല്‍ പണപ്പെട്ടിയില്‍ കാശ് നിറയ്ക്കുക എന്നതു മാത്രമാണ് തങ്ങളുടെ ധര്‍മ്മമെന്നു ചിന്തിക്കുന്നവര്‍ എങ്ങനെയാണ് പാവങ്ങളുടെ ഉടയോനായി വന്ന യേശുവിന്റെ പ്രതിപുരുഷന്മാരാകുന്നത്?

മാവുകൊണ്ടുണ്ടാക്കിയ ഒരു ഓസ്തിയെ മാംസമാക്കി മാറ്റാന്‍ ശേഷിയുള്ള ദൈവത്തിനെന്തേ മനുഷ്യരുടെ ദുരിതങ്ങളും കഷ്ടപ്പാടുകളുമപ്പാടെ മാറ്റാന്‍ കഴിയാതെ പോകുന്നത്? മാജിക്കുകളും ഗിമ്മിക്കുകളും നടത്തി കുറെ അന്ധവിശ്വാസികളെ സൃഷ്ടിച്ചെടുക്കുന്ന ഈ പരിപാടി കത്തോലിക്ക സഭ അവസാനിപ്പിക്കുകയാണു നല്ലത്. ഇതുപോലെ നാണംകെട്ട പരിപാടിക്കു കൂട്ടുനില്‍ക്കാന്‍ ലോഹയിട്ട ഇവര്‍ക്കു നാണമാകുന്നില്ലേ?

മനുഷ്യന്റെ മനസിന് ഏതു പ്രതിസന്ധിയെയും മറികടക്കാനുള്ള ശേഷിയുണ്ട്. അതേസമയം തന്നെ മനസിന്റെ ശക്തി നഷ്ടപ്പെട്ടാല്‍ എത്ര ആരോഗ്യമുള്ളവരും നിത്യരോഗികളായി മാറും. അത്ഭുത രോഗശാന്തിക്കാര്‍ ഉപയോഗിക്കുന്ന തന്ത്രവും ഇതുതന്നെ. ക്രിസ്ത്യാനികള്‍ തങ്ങളുടെ കുരിശു കൃഷി നടത്തുന്നതും ഇങ്ങനെയൊക്കെ തന്നെ. കാടായ കാടെല്ലാം കൈയ്യേറി കോടികള്‍ മുടക്കി ആരാധനാലയങ്ങള്‍ പണിത് ദൈവങ്ങളെയും പ്രതിഷ്ഠിച്ച് കാത്തിരിക്കുകയാണ് ചില കഴുകന്മാര്‍. നേര്‍ച്ചപ്പെട്ടിയില്‍ വീഴുന്ന പണത്തിനായി. അതിനായി ചില്ലറക്കളികളൊന്നും പോരെന്ന് അവര്‍ക്കു നന്നായി അറിയാം. മഹാത്ഭുതങ്ങള്‍ക്കു മാത്രമേ വിശ്വാസികളുടെ പോക്കറ്റിലെ പണം തങ്ങളിലേക്കെത്തിക്കാന്‍ കഴിയൂ. അതിനു നടത്തുന്ന നാടകങ്ങള്‍. കൊള്ളാം, എല്ലാം നന്നായിട്ടുണ്ട്.
…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *