ഭിന്നശേഷിയുള്ള മകനും അമ്മയ്ക്കും നേരിട്ട ദുരനുഭവം: പ്രഥമാധ്യാപകന് സസ്‌പെന്‍ഷന്‍

Thamasoma News Desk

ഭിന്നശേഷിയുള്ള മകന്റെ സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് നിഷേധ മനോഭാവത്തില്‍ പെരുമാറിയ പ്രഥമാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. തൃശൂര്‍ ജില്ലയിലെ കുന്നംകുളം എം.ജെ.ഡി സ്‌കൂളിലെ (MJD School) പ്രഥമാധ്യാപകനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഭിന്നശേഷിയുള്ള മകന്റെ അഡ്മിഷന്‍ ആവശ്യവുമായി പോയപ്പോള്‍ സ്‌കൂളില്‍ നിന്നുണ്ടായ ദുരനുഭവം വിദ്യാര്‍ഥിയുടെ അമ്മ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. അത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പരീക്ഷാ ഭവന്‍ ജോയിന്റ് കമ്മിഷണറെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ചുമതലപ്പെടുത്തിയിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.

ഫേയ്‌സ്ബുക്കില്‍ അമ്മ സ്മിത ഗിരീഷ് കുറിച്ചിട്ട വരികള്‍

മകനുമൊത്തുള്ള ജീവിതത്തെപ്പറ്റി മനോരമ സണ്‍ഡേ സപ്‌ളിമെന്റില്‍ മിനിയാന്ന് ലേഖനം വന്നതേയുള്ളു. മകന്റെ ജീവിതത്തിന് പിന്തുണയും സ്‌നേഹവുമറിയിച്ച് ഇപ്പോഴും ധാരാളമാളുകള്‍ സന്ദേശമയക്കുന്നു, വിളിക്കുന്നു… ആ അവസ്ഥ നിലനില്‍ക്കെത്തന്നെ, ഈ പോസ്റ്റില്‍, പറയാന്‍ പോകുന്നത് അതീവ ദു:ഖകരവും സമൂഹശ്രദ്ധയും പ്രതികരണം ആവശ്യമായതുമായ ഇന്നുണ്ടായ ഒരു സംഭവത്തെപ്പറ്റിയാണ്.

മകന്‍ കുന്നംകുളം രാജശ്രീ രാമവര്‍മ്മ എല്‍ പി സ്‌ക്കൂളില്‍ നിന്നും നാലാം ക്ലാസ് കഴിഞ്ഞു. ഒരു വര്‍ഷം ആ സ്‌ക്കൂളില്‍ ചിലവഴിച്ച അനുഭവ വെളിച്ചത്തില്‍ ഉറപ്പിച്ച് പറയാന്‍ പറ്റിയ കാര്യം, കേരളത്തിലെ തന്നെ എല്ലാ സ്‌ക്കൂളുകളും മാതൃകയാക്കാന്‍ തക്ക സ്‌ക്കൂളാണത് എന്നതാണ്. മികച്ച അധ്യാപികമാരുടെ, മനസാക്ഷി കൊണ്ടും സമര്‍പ്പണം കൊണ്ടും ആശയ വിനിമയ/ ഇതര പ്രശ്‌നങ്ങളുള്ള കുട്ടികളാണ് ആ സ്‌ക്കൂളിലെ ഏറ്റം ഓമനകള്‍. ഒരു സ്‌ക്കൂള്‍ ഒന്നടങ്കം അങ്ങനെയുള്ള കുട്ടികളെ പൊന്നുപോലെ പരിപാലിക്കുന്നു. മകനെ അവിടെയാക്കിയ 5 വര്‍ഷത്തില്‍ 3 വര്‍ഷം കൊറോണ ഓണ്‍ലൈന്‍ ക്ലാസായി കവര്‍ന്നു. എങ്കിലും ജീവിതത്തില്‍ മകനെച്ചൊല്ലി ഞാന്‍ സമാധാനിച്ച വലിയ കാര്യങ്ങളൊന്ന് ആ സ്‌ക്കൂളായിരുന്നു. അവനെ സംസാരിപ്പിച്ചത് അവിടുത്തെ അധ്യാപിക ആശ ടീച്ചറാണ്. പക്ഷേ അവിടുത്തെ പഠനം അവസാനിച്ചു. ഇനി സ്‌ക്കൂള്‍ മാറണം.

അഞ്ചാം ക്ലാസ് അഡ്മിഷന് ടെന്‍ഷനായിട്ട് കുറച്ചു ദിവസമായി. കുഞ്ഞുമായുള്ള ഈ യാത്രയില്‍ അനവധി മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അധ്യാപകരില്‍ നിന്ന്, ചില തെറാപ്പിസ്റ്റുകളില്‍ നിന്ന്, പല സ്ഥലങ്ങളില്‍ നിന്ന്. സാധിക്കും പോലൊക്കെ ഇത്തരം അനീതികള്‍ക്കെതിരെ ഉച്ചത്തില്‍ പ്രതികരിച്ച് നീതി വാങ്ങിച്ചെടുത്തിട്ടുമുണ്ട്.

ഇന്നുണ്ടായ അനുഭവം ക്രൂരമെന്ന് തന്നെ പറയാം. വായിച്ചവര്‍ അല്ലെങ്കില്‍ പറയട്ടെ, ഞങ്ങളുടെ കുന്നംകുളത്തുള്ള വീടിന് വളരെയടുത്താണ് ചരിത്ര പ്രസിദ്ധമായ അങ്ങാടി. അവിടെയാണ് എം.ജെ.ഡി സ്‌ക്കൂള്‍. മകനെ ഇനി അവിടെ ചേര്‍ത്താല്‍ കോടതി, വീട്, ബന്ധുമിത്രാദികള്‍ ഒക്കെ അടുത്താണ്. എന്തെങ്കിലും ആവശ്യം വന്നാല്‍ ആര്‍ക്കും ഓടിയെത്താന്‍ സാധിക്കും. അവിടെ ചേര്‍ക്കാം എന്നു കരുതി.

പോയി ചോദിക്കണം. ഇത്തരം കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസാവസരം നിഷേധിക്കാന്‍ സ്‌ക്കൂളുകള്‍ക്ക് അനുമതിയില്ല എന്നതാണ് ആകെ ബലം. സ്‌ക്കൂളിലെത്തി. ഹൈസ്‌ക്കൂളിലെ ഒരു ടീച്ചറും, നോണ്‍ ടീച്ചിംഗ് സ്റ്റാഫും അഡ്മിഷന് ഇരിപ്പുണ്ട്. ആദ്യം സ്വാഗതം ചെയ്തു ചിരിച്ച ചിരി കാര്യം പറഞ്ഞപ്പോള്‍ ടീച്ചറുടെ മുഖത്ത് കണ്ടില്ല. എങ്കിലുമവര്‍ നന്നായി പെരുമാറി. ഹെഡ്മാസ്റ്റര്‍ ബിജു സാറിനെ വിളിക്കാം. സാര്‍ ഇവിടടുത്ത് ബോയ്‌സ് ഹൈസ്‌ക്കൂളില്‍ ട്രയിനിംഗിലാണ്. അര മണിക്കൂര്‍ ഇരിക്കു എന്ന് പറഞ്ഞു.

ഞങ്ങള്‍ കാത്തിരുന്നു. അര മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞു. മേല്‍പ്പറഞ്ഞ ബിജു സാര്‍ ആഗതനായി. ചിരി വരാത്ത മുഖഭാവം. സ്റ്റാഫ് റൂം തുറന്നു. ഞങ്ങള്‍ മുന്നില്‍ എത്തി. ഡയസ്സിലേറിയ ജഡ്ജിമാര്‍ക്കില്ലാത്ത വിധി നിര്‍ണയഭാവത്തില്‍ മകനെ തൂക്കിലേറ്റാന്‍ കൊണ്ടു പോകുന്ന പ്രതിയെപ്പോലെ അദ്ദേഹം നിരീക്ഷിക്കയാണ്. എന്തൊരു ഘനമാണ്. എന്തൊരു കനമാണ്. മുന്നിലിരിക്കുന്ന രണ്ട് സ്ത്രീകളും കുഞ്ഞും അഭയാര്‍ത്ഥികളെന്ന ഭാവം മുഖത്ത്.

അവനോട് സാറ് പേര് ചോദിച്ചു. അവന്‍ പേര് മന്ത്രിച്ചു. സാറിന് തൃപ്തിയാവുന്നില്ല കുട്ടിയുടെ ഇരിപ്പുവശവും പെരുമാറ്റവുമെന്ന് മനസിലാവും. അതു കൊണ്ട്, ടെന്‍ഷനായ അമ്മ, ഈ ഞാന്‍, കുട്ടിയെപ്പറ്റി, അവന്റെ പാസ്റ്റ് ഹിസ്റ്ററി ഒക്കെ ലഘു വിവരണം കൊടുക്കുന്നു. സാര്‍ വലിയ മനുഷ്യനാണ്. ചിരിയൊന്നും വരുന്നില്ല. എങ്കിലും തല കുലുക്കി ഔദാര്യം പോലെ കേള്‍ക്കുന്നു. പിന്നെ മൗനം.

സൂചി നിലത്തിട്ടാല്‍ കേള്‍ക്കാം. ഇഷാന് അവിടെ അഡ്മിഷന്‍ കിട്ടുമോ? ബിജു സാര്‍ കനിയുമോ? കമ്മ്യൂണിക്കേഷന്‍ പ്രശ്‌നമുള്ള മകനെ സൃഷ്ടിച്ച അമ്മ കുറ്റവാളിയും മകന്‍ പ്രതിയും അമ്മമ്മ സഹായിയുമെന്ന ഭാവമാണ് സാറിന്റെ ശരീരഭാഷ. ഒരു മറുപടിയുമില്ല. വലിയ വലിയ അപമാനം തോന്നി. സാറിന് എന്തെങ്കിലും പ്രശ്‌നമുണ്ടോ കുട്ടിയെ ഇവിടെ പ്രവേശിപ്പിക്കാന്‍?

കാര്യത്തിന്റെ കിടപ്പ് ഊഹിച്ച ഞാന്‍ മധുരമല്ലാത്ത മൗനം മുറിച്ച് ചോദിച്ചു. ‘അതിപ്പോ, പ്രശ്‌നമെന്തെന്ന് വെച്ചാല്‍ എല്‍ പി പോലല്ല, യു പിയില്‍ പല അധ്യാപകര്‍ ഉണ്ടാവും. എല്ലാവര്‍ക്കും ശ്രദ്ധിക്കാന്‍ സാധിച്ചെന്ന് വരില്ല.’

ബിജു എഡ് മാഷ് സാവധാനം നയം വ്യക്തമാക്കി. ‘അതിനര്‍ത്ഥം ഈ കുട്ടിയെ ഇവിടെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ല എന്നാണോ?’ ഞാന്‍ വീണ്ടും ചോദിച്ചു.
‘അങ്ങനെ ഞാന്‍ പറഞ്ഞില്ല, പ്രായോഗിക വശമാണ്.’ എഡ് മാഷ് യോഗീ ഭാവത്തില്‍ ഇത്തരം കുട്ടിയെ നോക്കലല്ല ഞങ്ങളുടെ പണി, ഞങ്ങള്‍ക്കതിന് സമയമില്ല, ഞങ്ങള്‍ക്ക് അധ്യാപനം എന്നത്, നിങ്ങളുടെ പോലുള്ളവരുടെ കുറ്റം കൊണ്ടുണ്ടായ ഭിന്നശേഷിക്കുട്ടികളെ പരിശീലിപ്പിച്ചിരിക്കലല്ല, ഈ സ്‌ക്കൂളില്‍ നിങ്ങളുടെ മകനെ ഞങ്ങള്‍ക്കാവശ്യമില്ല എന്ന തന്ത്രവാദം സൂത്രത്തില്‍ വ്യക്തമാക്കി. വീണ്ടും മൗനം.

ഇത് കേട്ടപ്പോള്‍ കൃത്യം കാര്യം മനസിലായി. ഈ സ്‌ക്കൂളില്‍ കുട്ടിയെ പ്രവേശിപ്പിക്കാന്‍ ബിജു മാഷ്‌ക്ക് താല്‍പര്യമില്ല. ഇഷാന്‍ എന്ന കുഞ്ഞ്, വലിയ ഗൗരവതരമല്ലാത്ത, കമ്യൂണിക്കേഷന്‍ പ്രശ്‌നങ്ങളുള്ള, ഒരു സ്‌ക്കൂളോ, അധ്യാപകരോ മനസാക്ഷിയോടെ ശ്രദ്ധിച്ചാല്‍ 90% ശരിയായി നോര്‍മല്‍ സാമൂഹ്യ ജീവിതം നയിക്കാന്‍ പ്രാപ്തനായ, ഇക്കാലഘട്ടത്തിലെ കൂടി വരുന്ന നിരവധി കുഞ്ഞുങ്ങളെ പ്രതിനിധീകരിക്കുന്ന ഒരുവനാണ്. ഇത്തരം കുഞ്ഞുങ്ങള്‍ക്ക് സാധാരണ സ്‌ക്കൂളുകളില്‍ വിദ്യാഭ്യാസം ചെയ്യാന്‍ നിയമപരിരക്ഷയുണ്ട്. മനുഷ്യാവകാശ, ബാലാവകാശ നിയമങ്ങളുണ്ട്. ഇവരോട് മോശമായി പെരുമാറുന്ന അധ്യാപകരും സ്‌ക്കൂള്‍ സംവിധാനങ്ങളും നിയമപരമായി കുറ്റക്കാരാണ്.

ഇതൊക്കെ വകുപ്പും ചട്ടങ്ങളും Actകളും Quote ചെയ്ത് പറയാന്‍ താത്പര്യമില്ല. കാരണം മകന്റെ കാര്യത്തില്‍ അഭിഭാഷക എന്ന നിലയില്‍, പ്രിവിലേജില്‍ ഒരിടത്തും നീതിക്ക് വാദിക്കേണ്ട കാര്യമില്ല. കാരണം, ഈ സമൂഹത്തില്‍ ജീവിക്കുന്ന ഒരു സാധാരണ അമ്മ എന്ന നിലയില്‍, എന്റെ മകന്റെ വിദ്യാഭ്യാസാവകാശത്തിലുണ്ടാകുന്ന ഏതുതരം അപമാനവും നിരാസവും, അധികാരികളുടെ ഗൗരവ പരിഗണനയ്ക്കര്‍ഹമാണ് എന്ന ഉത്തമ ബോധ്യം തന്നെ കാരണം.

അഡ്വക്കറ്റ് എന്ന നിലയിലും പത്രമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും സജീവമായി എഴുതുന്ന സ്ത്രീ എന്ന നിലയിലും എന്റെ മകനു വേണ്ടി എനിക്ക് ഇത്തരം അപമാനം നേരിട്ടാല്‍, പ്രതികരണ ശേഷിയില്ലാത്ത, പാവപ്പെട്ട മക്കളോടും അമ്മമാരോടും ഇത്തരം എഡ്മാഷ് മാരുടെ നയം എന്തായിരിക്കും? സാറിന് കൃത്യമറുപടി , കുഞ്ഞും, കരയുന്ന അമ്മയുമായി ഇറങ്ങിപ്പോന്നു.

നിങ്ങള്‍ വിഷമിക്കേണ്ട, നമുക്ക് ശ്രമിക്കാം. കുട്ടിയെ ചേര്‍ത്തുകൊള്ളു. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്, എങ്കിലും നിങ്ങളുടെ അവസ്ഥ മനസിലാക്കുന്നു. നമുക്ക് നോക്കാം. എന്നു പോലും പറയാനുള്ള മര്യാദ ബിജു പി.ജി എന്ന എം.ജെ.ഡി സ്‌ക്കൂള്‍ കുന്നംകുളം പ്രധാനാധ്യാപകന്‍ ഞങ്ങളോട് കാണിച്ചില്ല എന്നത് വളരെ പരിതാപകരമായി തോന്നി.

ഇത്തരം, കരുണയോ മനസാക്ഷിയോ ഇല്ലാത്ത അധ്യാപകര്‍ക്ക് എന്ത് പാഠമാണ് കുട്ടികള്‍ക്ക് പകര്‍ന്ന് കൊടുക്കാനുള്ളത്? ഇദ്ദേഹത്തിന്റെ വീട്ടില്‍ ഇങ്ങനൊരു കുട്ടിയുണ്ടെങ്കില്‍, ഇങ്ങനെ കഷ്ടപ്പെട്ടു വരുന്ന ഒരമ്മയെ മനസിലാകാതിരിക്കുമോ? നമ്മുടെ അധ്യാപകര്‍ക്ക് BEd ഉം ബിരുദാനന്തര ബിരുദവും മാത്രമുണ്ടായിട്ട് കാര്യമില്ല. പലര്‍ക്കും കുട്ടികളുടെ ശാരീരിക മാനസിക പ്രശ്‌നങ്ങളെപ്പറ്റി അവബോധമില്ല, മനസാക്ഷിയുമില്ല.’

കമ്മ്യൂണിക്കേഷന്‍ പ്രശ്‌നങ്ങളുള്ള കുട്ടികളെ സംസ്ഥാനത്തെ ഏതു സ്‌ക്കൂളും ഒന്നാം നമ്പര്‍ പരിഗണന കൊടുത്ത് സ്വാഗതം ചെയ്യാന്‍ ഗവര്‍മെന്റ് തലത്തില്‍ സത്വര നടപടിയുണ്ടാവണം. പി.ജി ബിജു എന്ന കുന്നംകുളം എം.ജെഡി സ്‌ക്കൂളിലെ പ്രധാനാധ്യാപകനെപ്പോലുള്ളവര്‍, മനസക്ഷിയുള്ള മികച്ച അധ്യാപകര്‍ക്ക് അപമാനമാണ്. ഇത്തരക്കാരെപ്പോലുള്ളവര്‍ക്ക് എത്ര ട്രെയിനിംഗ് കിട്ടിയിട്ടും എത്ര വര്‍ഷത്തെ സര്‍വീസുണ്ടായിട്ടും കാര്യമില്ല.

എന്റെ ജീവിതം മുഴുവന്‍ എന്റെ കുഞ്ഞിനെപ്പോലെ നിസ്സഹായരായ കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടിയുള്ള സമരമാണ്. അഞ്ചാം ക്ലാസില്‍, ഇഷാനെ പ്രവേശിപ്പിക്കാന്‍ മടിയുണ്ടെന്ന് ശരീരഭാഷയില്‍ പറഞ്ഞ് ഞങ്ങളെ അപമാനിച്ച് മടക്കിയ എം ജെ ഡിയിലെ പ്രധാനാധ്യാപകന്‍ പി.ജി ബിജുവിന് ഞാന്‍ മാപ്പു കൊടുക്കില്ല. ഔദ്യോഗിക തലത്തില്‍ പരാതിപ്പെടും.

കാരണം, നാളെ മറ്റൊരു ഭിന്നശേഷികുഞ്ഞിന്റെ അമ്മയും ഇങ്ങനൊരു കാരണത്തില്‍ അപമാനപ്പെട്ട് മാനംകെട്ട്, ഇനി ആ സ്‌ക്കൂളില്‍ നിന്നും ഇറങ്ങിപ്പോവരുത്. ആ പെരുമാറ്റത്തില്‍ അപമാനിതരായ ഞാനും, അമ്മയും ഇന്ന് സങ്കടപ്പെടുന്നതിന് കണക്കില്ല.

സ്മിത ഗിരീഷ്

പ്രധാനമായും അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെ കേന്ദ്രീകരിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഒരു ഓണ്‍ലൈന്‍ പത്രമാണ് തമസോമ. ശബ്ദമില്ലാത്തവരുടെ ശബ്ദമാണിത്. അതിനാല്‍, നീതിക്കു വേണ്ടിയുള്ള ഏതു പോരാട്ടത്തിനൊപ്പവും തമസോമയുണ്ടാകും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ എന്തുമാകട്ടെ, അവയില്‍ സത്യമുണ്ടെങ്കില്‍, നീതിക്കായി നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആ പോരാട്ടങ്ങള്‍ക്കൊപ്പം തമസോമയുമുണ്ടാകും.

ഈ നമ്പറിലും ഇമെയില്‍ വിലാസത്തിലും ഞങ്ങളെ കോണ്‍ടാക്ട് ചെയ്യാം.

എഡിറ്റര്‍: 8921990170, editor@thamasoma.com

(ഓര്‍മ്മിക്കുക, നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ സത്യമല്ലെന്നു ബോധ്യപ്പെട്ടാല്‍, നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടാവില്ല, കാരണം നാളിതു വരെ ശരിയുടെ ഭാഗത്തു മാത്രമാണ് തമസോമ നിന്നിട്ടുള്ളത്, ഇനിയും അത് അങ്ങനെ തന്നെ ആയിരിക്കും.)

തമസോമയില്‍ പരസ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതേ നമ്പറില്‍ തന്നെ കോണ്‍ടാക്ട് ചെയ്യാവുന്നതാണ്. (സത്യസന്ധമല്ലാത്ത ഒരു ബിസിനസിനൊപ്പവും തമസോമ ഉണ്ടായിരിക്കില്ല, അതിനാല്‍ത്തന്നെ എല്ലാ പരസ്യങ്ങളും സ്വീകരിക്കാന്‍ തമസോമയ്ക്കു കഴിയുകയുമില്ല. പെയ്ഡ് ന്യൂസുകളും തമസോമ സ്വീകരിക്കില്ല)

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *